അംഗത്വം പുതുക്കില്ല, അനുഭാവിയായി തുടരും; പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍

ജിസുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്

ആലപ്പുഴ: സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കില്ല. പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് ജി സുധാകരന്‍ വ്യക്തമാക്കി. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. ഇന്ന് നടത്തിയ കൂടക്കാഴ്ചയില്‍ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറിനോടും നേതാവ് ഇക്കാര്യം വ്യക്തമാക്കി.

അതേസമയം ജി സുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. അതിന്റെ ഭാഗമായിട്ടായിരിക്കുമല്ലോ കേന്ദ്ര കമ്മിറ്റി അംഗം സുധാകരനെ പോയി കണ്ടത്. പാര്‍ട്ടി നേതൃത്വം വേണ്ട രീതിയില്‍ ഇടപെടുന്നുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.

പാര്‍ട്ടിക്കും മുന്നണിക്കും സഹായകരമായ സമീപനം തന്നെയാണ് ഉണ്ടാവുകയെന്ന് ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു. ജി സുധാകരന്‍ പാര്‍ട്ടിയില്‍ ഞങ്ങളുടെയൊക്കെ നേതാവാണ്. സംസ്ഥാന സെക്രട്ടറി അദ്ദേഹവുമായി സംസാരിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും എന്ന് എംഎ ബേബി പറഞ്ഞു. ഇന്ന് രാവിലെയാണ് സി എസ് സുജാതയും ഹരിശങ്കറും സുധാകരന്റെ പുന്നപ്രയിലെ വീട്ടിലെത്തിയത്. അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഇതാദ്യമായാണ് ഒരു സിപിഐഎം നേതാവ് നേരിട്ട് അദ്ദേഹത്തെ കാണാനെത്തുന്നത്.

ഇതിനിടെ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന പരിപാടിയിലേക്ക് സുധാകരനെ മുഖ്യാതിഥിയാക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. പോസ്റ്ററില്‍ ജി സുധാകരന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments